ഐഫോൺ നിർമ്മാതാക്കളായ ആപ്പിൾ തങ്ങളുടെ ഡിജിറ്റൽ പേയ്‌മെന്റ് സേവനമായ ‘ആപ്പിൾ പേ’ (Apple Pay) 2026 പകുതിയോടെ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഇതിനായി ഐസിഐസിഐ, എച്ച്‌ഡിഎഫ്‌സി, ആക്സിസ് തുടങ്ങിയ പ്രമുഖ സ്വകാര്യ ബാങ്കുകളുമായും വിസ, മാസ്റ്റർകാർഡ് എന്നീ ആഗോള കാർഡ് നെറ്റ്‌വർക്കുകളുമായും കമ്പനി ചർച്ചകൾ നടത്തിവരികയാണ്.
ആദ്യഘട്ടത്തിൽ കാർഡ് വഴിയുള്ള കോൺടാക്റ്റ്‌ലെസ് പേയ്‌മെന്റുകൾക്കാണ് ആപ്പിൾ മുൻഗണന നൽകുന്നത്. ഇത് നിലവിൽ വരുന്നതോടെ ഉപഭോക്താക്കൾക്ക് അവരുടെ ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ ആപ്പിൾ വാലറ്റിൽ ചേർക്കാനും ഐഫോണോ ആപ്പിൾ വാച്ചോ ഉപയോഗിച്ച് കടകളിലെ മെഷീനുകളിൽ ടാപ്പ് ചെയ്ത് പണമടയ്ക്കാനും സാധിക്കും. പിന്നീട് ഇന്ത്യയിലെ പ്രധാന ഇടപാട് രീതിയായ യുപിഐ (UPI) സേവനവും ആപ്പിൾ പേയിൽ ഉൾപ്പെടുത്താൻ പദ്ധതിയുണ്ട്.
ഇന്ത്യയിലെ തങ്ങളുടെ സേവന മേഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ആപ്പിളിന്റെ ഈ പുതിയ നീക്കം. 2025-ൽ ഇന്ത്യയിലെ ഐഫോൺ വിൽപ്പനയിൽ വൻ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. ഉപഭോക്താക്കളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ, ഫോൺ വിൽപ്പനയ്ക്ക് പുറമെ ആപ്പിൾ കെയർ, സബ്‌സ്‌ക്രിപ്‌ഷനുകൾ തുടങ്ങിയ സേവനങ്ങളിലൂടെ വരുമാനം വർദ്ധിപ്പിക്കാനാണ് കമ്പനി ഇപ്പോൾ ലക്ഷ്യമിടുന്നത്.