സൊമാറ്റോയ്ക്കും സ്വിഗ്ഗിക്കും വെല്ലുവിളിയായി ഫ്ലിപ്പ്കാർട്ട് ഭക്ഷണ വിതരണ (Food Delivery) രംഗത്തേക്ക് കടക്കാൻ ഒരുങ്ങുന്നു. വരുന്ന മെയ്-ജൂൺ മാസങ്ങളിൽ ബംഗളൂരുവിൽ ഇതിന്റെ പരീക്ഷണം തുടങ്ങുമെന്നാണ് റിപ്പോർട്ട്. 2026 അവസാനത്തോടെയോ അടുത്ത വർഷം ആദ്യമോ ഈ സേവനം പൂർണതോതിൽ ജനങ്ങളിലേക്ക് എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
സ്വന്തം ആപ്പ് വഴിയോ അല്ലെങ്കിൽ ONDC സംവിധാനം വഴിയോ സേവനം നൽകാനാണ് ഫ്ലിപ്പ്കാർട്ട് ആലോചിക്കുന്നത്. കഴിഞ്ഞ വർഷം ‘മിനിറ്റ്സ്’ എന്ന പേരിൽ സാധനങ്ങൾ വേഗത്തിൽ എത്തിക്കുന്ന ക്വിക്ക് കൊമേഴ്‌സ് സേവനം ഫ്ലിപ്പ്കാർട്ട് തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായുള്ള സ്റ്റോറുകളുടെ എണ്ണം 1,000 ആയി ഉയർത്താനും കമ്പനിക്ക് പദ്ധതിയുണ്ട്.
കമ്പനിയുടെ സാമ്പത്തിക നിലയിലും വലിയ പുരോഗതി രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം ഫ്ലിപ്പ്കാർട്ടിന്റെ വരുമാനം 14 ശതമാനം വർധിച്ച് 20,493 കോടി രൂപയിലെത്തി. ഇതേസമയം, കമ്പനിയുടെ നഷ്ടം 37 ശതമാനം കുറഞ്ഞ് 1,494 കോടി രൂപയായി മെച്ചപ്പെടുകയും ചെയ്തു.