ലോകത്തിലെ മൂന്നാമത്തെ മികച്ച സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റമായി ഇന്ത്യ മാറിയെന്ന് പുതിയ റിപ്പോർട്ട്. 2025 ന്റെ ആദ്യ പാദത്തിൽ $2.5 ബില്യൺ (ഏകദേശം 20,000 കോടി രൂപ) ഇന്ത്യയിലെ സ്റ്റാർട്ടപ്പുകൾ സമാഹരിക്കുകയും ചെയ്തു. സ്റ്റാർട്ടപ്പ് വളർച്ചയിൽ അമേരിക്കയും യുകെയുമാണ് ഇന്ത്യയ്ക്കു മുന്നിൽ. ട്രാക്സ്ൻസ് ജിയോ ക്വാർട്ടർലി ഇന്ത്യ ടെക് പുറത്തുവിട്ട പുതിയ റിപ്പോർട്ടിലെയാണ് ഈ വിവരങ്ങൾ.
ഇന്ത്യയിലെ സ്റ്റാർട്ടപ്പ് ഫണ്ടിംഗിൽ ഡൽഹി ബെംഗളൂരുവിനെ മറികടന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. മുമ്പ് ബെംഗളൂരു നം.1 ആയിരുന്നുവെങ്കിലും, ഇപ്പോൾ ഡൽഹി 40% ഫണ്ടിംഗ് നേടിയതോടെ മുന്നിലെത്തി. ഇതോടെ ഡൽഹി ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് ഫണ്ടിംഗ് കേന്ദ്രമായി മാറി.
“സ്റ്റാർട്ടപ്പ് പ്രവർത്തനങ്ങളുടെയും ഫണ്ടിംഗ് പ്രവർത്തനങ്ങളുടെയും കാര്യത്തിൽ ഇന്ത്യ ഏറ്റവും വലിയ ഇക്കോസിസ്റ്റമുകളിലൊന്നായി മാറിയിരിക്കുന്നു,” ട്രക്സ്ൻ സഹസ്ഥാപകയായ നേഹ സിംഗ് മണി പറഞ്ഞു.
ഒരു ബില്യൺ ഡോളറിലധികം മൂല്യമുള്ള യൂണികോൺ കമ്പനികളുടെയോ ലേറ്റ്-സ്റ്റേജ് കമ്പനികളുടെയോ എണ്ണം നോക്കിയാൽ പോലും ഇന്ത്യ ഇപ്പോൾ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റമാണ് എന്നും അദ്ദേഹം പറഞ്ഞു.
ലേറ്റ്-സ്റ്റേജ് ഫണ്ടിംഗിൽ വർദ്ധനവുണ്ടായിട്ടുണ്ടെന്നും ആദ്യഘട്ട നിക്ഷേപങ്ങൾ കുറഞ്ഞു എന്നും ട്രക്സ്ന്റെ ഏറ്റവും പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു
ഇന്ത്യയിലെ AI ഫണ്ടിംഗ് പ്രധാനമായും ഇൻഫ്രാസ്ട്രക്ചറിനേക്കാൾ ആപ്ലിക്കേഷനുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും, ബ്ലിങ്കിറ്റ്, സെപ്റ്റോ, സ്വിഗ്ഗി ഇൻസ്റ്റമാർട്ട് എന്നിവയുടെ വിജയത്തോടെ ക്വിക്ക് കൊമേഴ്സ് മേഖല വളർന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.