എഡ്ടെക് കമ്പനിയായ ബൈജൂസിൻ്റെ സ്ഥാപകനായ ബൈജു രവീന്ദ്രൻ തൻ്റെ കമ്പനിയെ വീണ്ടും കെട്ടിപ്പടുക്കുമെന്ന് അറിയിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. “തകർന്നിട്ടില്ല, തളർന്നതേയുള്ളൂ. ഞങ്ങൾ വീണ്ടും ഉയരും,” എന്ന് കുറിച്ചുകൊണ്ട് അദ്ദേഹം എക്സിൽ പഴയ ഒരു ഫോട്ടോയോടൊപ്പം പോസ്റ്റ് ചെയ്തു.
2022-ൽ 22 ബില്യൺ ഡോളർ മൂല്യമുണ്ടായിരുന്ന ഒരു സ്റ്റാർട്ടപ്പായിരുന്നു ബൈജൂസ്. സാമ്പത്തിക പ്രതിസന്ധികൾ, നിക്ഷേപകരുമായുള്ള നിയമപരമായ പോരാട്ടങ്ങൾ എന്നിവ കാരണം കമ്പനി കടുത്ത തകർച്ച നേരിട്ടു.
ബൈജു രവീന്ദ്രൻ 2023-ന്റെ അവസാനത്തോടെ ഇന്ത്യയിൽ നിന്ന് മാറിനിൽക്കുകയാണ്. നിക്ഷേപകരുമായുള്ള തർക്കങ്ങൾ, വർദ്ധിച്ചുവരുന്ന കടങ്ങൾ, സാമ്പത്തിക തകർച്ച എന്നിവ ബൈജൂസിന് താങ്ങാനാവാൻ കഴിയാത്തതിന് വളരെ മുൻപേ അദ്ദേഹം ഇന്ത്യക്ക് പുറത്തായിരുന്നു.
മാർച്ച് മാസത്തിൽ എക്സിൽ (X) ചേർന്ന രവീന്ദ്രൻ, കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിലെ കമ്പനിയുടെ യാത്ര പങ്കുവെച്ചു. “ഒന്നും കാണുന്നതുപോലെ നല്ലതോ, അവർ നിങ്ങളെ വിശ്വസിപ്പിക്കുന്നതുപോലെ മോശമോ അല്ല. സത്യം സാധാരണയായി ഇതിനിടയിലെവിടെയോ ആണ്. അതിനാൽ, കഴിഞ്ഞ 20 വർഷങ്ങളെക്കുറിച്ച് സംസാരിക്കാനാണ് ഞാൻ ഇവിടെയുള്ളത്: നല്ല 17 വർഷങ്ങൾ, മോശം 2 വർഷങ്ങൾ, വളരെ മോശമായ 1 വർഷം. ഫിൽട്ടറുകളില്ലാതെ, വസ്തുതകൾ മാത്രം,” രവീന്ദ്രൻ പോസ്റ്റ് ചെയ്തു.
യുവാക്കളായ പ്രൊഫഷണലുകളെ രൂപീകരിക്കുന്നതിൽ ബൈജൂസിൻ്റെ പങ്ക് അദ്ദേഹം പറഞ്ഞു. ഒമ്പത് വർഷത്തിനുള്ളിൽ 2,15,000 പുതിയ ബിരുദധാരികളെ കമ്പനി നിയമിച്ചെന്നും, അവരുടെ പരിചയസമ്പത്തോ അക്കാദമിക് പശ്ചാത്തലമോ പരിഗണിക്കാതെ 6 ലക്ഷം രൂപയുടെ സ്ഥിര ശമ്പളം അവർക്ക് വാഗ്ദാനം ചെയ്തുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
നേരത്തെ എക്സിൽ (X) പോസ്റ്റ് ചെയ്ത ഒരു കുറിപ്പിൽ, ബൈജു ഇങ്ങനെ എഴുതി, “ഞങ്ങൾ കമ്പനി വീണ്ടും ആരംഭിച്ചാൽ, അത് പ്രതീക്ഷിച്ചതിലും വേഗത്തിൽ സംഭവിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഞങ്ങളുടെ മുൻ ബൈജൂസ് ജീവനക്കാരിൽ നിന്ന് മാത്രമായിരിക്കും ഞങ്ങൾ വീണ്ടും നിയമനം നടത്തുക.” “എൻ്റെ അതിശയോക്തിപരമായ ശുഭാപ്തിവിശ്വാസം ചിലർക്ക് ഭ്രാന്തായി തോന്നിയേക്കാം. എന്നാൽ ഒന്നാമനാകാൻ വിചിത്രനാകണം എന്ന കാര്യം നിങ്ങൾ മറക്കരുത്,” അദ്ദേഹം മാർച്ച് 29-ന് പോസ്റ്റ് ചെയ്തു.