പ്രധാന ടെലികോം ഉപകരണങ്ങളുടെ ഇറക്കുമതിയിൽ നികുതി വെട്ടിച്ചതിന് സാംസങ്ങിനും അവരുടെ ഇന്ത്യൻ എക്സിക്യൂട്ടീവുകൾക്കും 601 മില്യൺ ഡോളർ പിഴ അടക്കാൻ ഇന്ത്യ ഗവൺമെന്റ് ഉത്തരവിട്ടു. അടുത്ത കാലത്തായി ഇന്ത്യ ചുമത്തിയ ഏറ്റവും വലിയ പിഴകളിലൊന്നാണിത്. ഈ പിഴ, സാംസങ്ങിനും അവരുടെ ഇന്ത്യൻ എക്സിക്യൂട്ടീവുകൾക്കും നൽകിയിട്ടുള്ള ഒരു ഔദ്യോഗിക ഉത്തരവിലൂടെയാണ് അറിയിച്ചിട്ടുള്ളത്.
സാംസങ്, അവരുടെ നെറ്റ്വർക്ക് ഡിവിഷൻ വഴി ഇന്ത്യയിലേക്ക് ടെലികോം ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇതിൽ മൊബൈൽ ടവറുകളിൽ ഉപയോഗിക്കുന്ന നിർണായകമായ ചില ട്രാൻസ്മിഷൻ ഘടകങ്ങളും ഉൾപ്പെടുന്നു. ഈ ഘടകങ്ങൾ ഇറക്കുമതി ചെയ്യുമ്പോൾ, 10% അല്ലെങ്കിൽ 20% എന്ന നിരക്കിൽ ഇറക്കുമതി തീരുവ അടയ്ക്കേണ്ടതുണ്ട്.
ഇറക്കുമതി ചെയ്ത പ്രൊഡക്റ്റുകളെ തെറ്റായി തരംതിരിച്ച്, ഈ തീരുവകൾ അടയ്ക്കാതെ സാംസങ് നികുതി വെട്ടിച്ചു എന്നാണ് സർക്കാർ ആരോപിക്കുന്നത്. അതായത്, ഉയർന്ന നികുതി നൽകേണ്ട പ്രൊഡക്റ്റുകളെ, കുറഞ്ഞ നികുതി നൽകിയാൽ മതിയാകുന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി ഇറക്കുമതി ചെയ്തു. ഇവ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ജിയോ എന്ന ടെലികോം കമ്പനിക്ക് വിൽക്കുകയും ചെയ്തു.
2023-ൽ സാംസങ് ഇന്ത്യയിൽ നേടിയ മൊത്തം ലാഭം 955 മില്യൺ ഡോളറാണ്. ഈ ലാഭത്തിന്റെ വലിയൊരു ഭാഗമാണ് ഇപ്പോൾ പിഴയായി നൽകേണ്ടി വരുന്നത്.