ഫെബ്രുവരിയിലെ ചെറിയ ഇടിവിന് ശേഷം മാർച്ചിൽ ഇന്ത്യയിലെ യുപിഐ (UPI) ഇടപാടുകൾ വീണ്ടും വലിയ കുതിപ്പ് രേഖപ്പെടുത്തി. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (NPCI) കണക്കുകൾ പ്രകാരം, മാർച്ചിൽ 11 ശതമാനം വർദ്ധനവോടെ 22.64 ബില്യൺ ഇടപാടുകളാണ് നടന്നത്. ഇതിലൂടെ മൊത്തം 29.53 ലക്ഷം കോടി രൂപയുടെ സാമ്പത്തിക കൈമാറ്റം നടന്നു. ഈ മാസം പ്രതിദിനം ശരാശരി 730 ദശലക്ഷം ഇടപാടുകളാണ് രാജ്യത്ത് നടന്നത്.
യുപിഐ സേവനങ്ങൾ നൽകുന്ന ആപ്പുകളിൽ ഫോൺപേ (PhonePe) തന്നെയാണ് ഇപ്പോഴും ഒന്നാം സ്ഥാനത്ത്. 928.3 കോടി ഇടപാടുകളാണ് ഫോൺപേ വഴി നടന്നത്. 34 ശതമാനം വിപണി വിഹിതമുള്ള ഗൂഗിൾ പേ (Google Pay) 676.7 കോടി ഇടപാടുകളോടെ രണ്ടാം സ്ഥാനത്തും, 159.9 കോടി ഇടപാടുകളോടെ പേടിഎം (Paytm) മൂന്നാം സ്ഥാനത്തും തുടരുന്നു. നാവി (Navi), സൂപ്പർ.മണി (super.money) എന്നിവയ്ക്ക് പുറമെ 17.5 കോടി ഇടപാടുകളുമായി ഭീം (BHIM) ആപ്പും തങ്ങളുടെ സാന്നിധ്യം ശക്തമാക്കിയിട്ടുണ്ട്.
നഗര-ഗ്രാമ വ്യത്യാസമില്ലാതെ ഡിജിറ്റൽ പേയ്‌മെന്റുകളുടെ ഉപയോഗം വർദ്ധിക്കുന്നതാണ് യുപിഐ ഇടപാടുകൾക്ക് കരുത്താകുന്നത്. 2026 സാമ്പത്തിക വർഷത്തിൽ (FY26) ആകെ 314.2 ലക്ഷം കോടി രൂപ മൂല്യമുള്ള 241.6 ബില്യൺ യുപിഐ ഇടപാടുകളാണ് രാജ്യത്ത് നടന്നത്. ഇത് ഇന്ത്യയിലെ ഡിജിറ്റൽ സാമ്പത്തിക ഇടപാടുകളുടെ ശക്തമായ വളർച്ചയെയും സ്വീകാര്യതയെയും സൂചിപ്പിക്കുന്നു.