2,000 രൂപയിൽ കൂടുതലുള്ള യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (UPI) ഇടപാടുകൾക്ക് ചരക്ക് സേവന നികുതി (GST) ചുമത്താൻ പദ്ധതിയിടുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ സർക്കാർ തള്ളിക്കളഞ്ഞു, അവ “തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതും അടിസ്ഥാനരഹിതവുമാണ്” എന്ന് സർക്കാർ വ്യക്തമാക്കി.
“അത്തരമൊരു നിർദ്ദേശം പരിഗണനയിലില്ല,” സർക്കാർ ഒരു ഔദ്യോഗിക പത്രക്കുറിപ്പിൽ വ്യക്തമാക്കി.
പ്രത്യേകിച്ച് വ്യാപാരികൾക്ക് നൽകുന്ന UPI പേയ്‌മെന്റുകൾക്ക് നിലവിൽ GST പോലുള്ള അധിക നിരക്കുകളൊന്നുമില്ല. കാരണം, 2020 ജനുവരിയിൽ തന്നെ അത്തരം ഇടപാടുകൾക്കായി സർക്കാർ മർച്ചന്റ് ഡിസ്‌കൗണ്ട് നിരക്ക് (MDR) – സാധാരണയായി ഡിജിറ്റൽ പേയ്‌മെന്റുകൾക്ക് ഈടാക്കുന്ന ഫീസ് – നീക്കം ചെയ്തിരുന്നു. MDR ഇല്ലാത്തതിനാൽ, GST യും ഇല്ല എന്നതാണ് വസ്തുത.
യുപിഐ വഴിയുള്ള ഡിജിറ്റൽ പേയ്‌മെന്റുകൾക്കുള്ള ശക്തമായ പിന്തുണയും സർക്കാർ ഊന്നിപ്പറഞ്ഞു. ചെറുകിട കടയുടമകൾക്കും ബിസിനസുകൾക്കും യുപിഐ പേയ്‌മെന്റുകൾ സ്വീകരിക്കുന്നത് എളുപ്പമാക്കുന്നതിന്, 2021 മുതൽ ഒരു പ്രത്യേക പ്രോത്സാഹന പദ്ധതി നിലവിലുണ്ട്. ഈ പദ്ധതി പ്രകാരം, ഇടപാട് ചെലവുകൾ വഹിക്കുന്നതിനും കൂടുതൽ ആളുകളെ യുപിഐ ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനും സേവന ദാതാക്കൾക്ക് സർക്കാർ പ്രതിഫലം നൽകുന്നുമുണ്ട്.
ഡിജിറ്റൽ പേയ്‌മെന്റുകൾ പ്രോത്സാഹിപ്പിക്കുന്നതിൽ സർക്കാർ എത്രത്തോളം ഗൗരവമുള്ളതാണെന്ന് പദ്ധതിയുടെ പാരിതോഷികങ്ങൾ കാണിക്കുന്നു: 2021-22 ൽ 1,389 കോടി രൂപ, 2022-23 ൽ 2,210 കോടി രൂപ, 2023-24 ൽ 631 കോടി രൂപ.
ഈ പാരിതോഷികങ്ങൾ മൂലം ഇന്ത്യയിൽ ഡിജിറ്റൽ പേയ്‌മെന്റുകളിൽ വൻ വളർച്ചയ്ക്ക് കാരണമായതായി സർക്കാർ പറഞ്ഞു. എസിഐ വേൾഡ്‌വൈഡിന്റെ റിപ്പോർട്ട് പ്രകാരം, 2023-ൽ ആഗോളതലത്തിൽ നടന്ന എല്ലാ തത്സമയ ഡിജിറ്റൽ ഇടപാടുകളുടെയും 49% ഇന്ത്യയിലാണ് നടന്നത്.
യുപിഐ പേയ്‌മെന്റുകൾ വെറും അഞ്ച് വർഷത്തിനുള്ളിൽ പന്ത്രണ്ട് മടങ്ങിലധികമാണ് വളർന്നത്. 2019-20-ൽ 21.3 ലക്ഷം കോടി രൂപയിൽ നിന്ന് 2025 മാർച്ചോടെ 260 ലക്ഷം കോടി രൂപയിലധികമായി ഇന്ത്യയിലെ ഡിജിറ്റൽ പേയ്‌മെന്റുകൾ. വ്യാപാരികൾക്കുള്ള പേയ്‌മെന്റുകൾ മാത്രം 59.3 ലക്ഷം കോടി രൂപയിലെത്തി, ഇത് ഡിജിറ്റൽ പേയ്‌മെന്റ് രീതികളിലുള്ള വ്യാപാരികളുടെ സ്വീകാര്യതയും ഉപഭോക്തൃ ആത്മവിശ്വാസവും വർദ്ധിക്കുന്നതിനെ പ്രതിഫലിപ്പിക്കുന്നുവെന്ന് സർക്കാർ പറഞ്ഞു.