ജൂൺ 21-ന് നടക്കാനിരിക്കുന്ന നീറ്റ്-യുജി (NEET-UG 2026) പുനഃപരീക്ഷയ്ക്ക് മുന്നോടിയായി പ്രമുഖ മെസ്സേജിങ് ആപ്പായ ടെലിഗ്രാമിന് ഇന്ത്യയിൽ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി. ജൂൺ 22 വരെയാണ് ഈ നിയന്ത്രണം പ്രാബല്യത്തിലുള്ളത്. പരീക്ഷാ പേപ്പർ ചോർന്നുവെന്ന വ്യാജപ്രചാരണങ്ങൾ തടയുന്നതിനായി ജൂൺ 30 വരെ പഴയ സന്ദേശങ്ങൾ എഡിറ്റ് ചെയ്യാനുള്ള ഫീച്ചറും കേന്ദ്ര ഐടി മന്ത്രാലയം വിലക്കിയിട്ടുണ്ട്. പരീക്ഷാ സുതാര്യത ഉറപ്പാക്കാനും തട്ടിപ്പുകാരിൽ നിന്ന് വിദ്യാർത്ഥികളെ സംരക്ഷിക്കാനുമാണ് ദേശീയ ടെസ്റ്റിംഗ് ഏജൻസി (NTA) നൽകിയ ശുപാർശ പ്രകാരം ഈ അടിയന്തര നടപടി സ്വീകരിച്ചത്.
പരീക്ഷയ്ക്ക് മുൻപ് സാധാരണ സന്ദേശങ്ങൾ അയച്ച ശേഷം, പിന്നീട് ഒറിജിനൽ ചോദ്യപേപ്പർ ലഭിക്കുമ്പോൾ അത് പഴയ സന്ദേശങ്ങളിൽ എഡിറ്റ് ചെയ്ത് ചേർത്ത് മുൻപേ ചോർന്നതാണെന്ന് വരുത്തിതീർക്കുന്ന വൻ തട്ടിപ്പ് രീതി ടെലിഗ്രാമിൽ കണ്ടെത്തിയിരുന്നു. എഡിറ്റ് ചെയ്താലും സന്ദേശത്തിന്റെ പഴയ സമയം മാറാത്തതിനാലാണ് തട്ടിപ്പുകാർ ഈ ഫീച്ചർ ദുരുപയോഗം ചെയ്തിരുന്നത്. പല ഗ്രൂപ്പുകളും ലക്ഷക്കണക്കിന് രൂപ വാങ്ങി വ്യാജ ചോദ്യപേപ്പറുകൾ നൽകി ഉദ്യോഗാർത്ഥികളെയും കുടുംബങ്ങളെയും വഞ്ചിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സൈബർ ക്രൈം വിംഗും കണ്ടെത്തിയിട്ടുണ്ട്.
ലക്ഷക്കണക്കിന് സാധാരണ ഉപഭോക്താക്കളെ ഈ നിയന്ത്രണം താൽക്കാലികമായി ബാധിക്കുമെങ്കിലും പരീക്ഷാ ക്രമക്കേടുകൾ തടയാനുള്ള അവസാനവട്ട ശ്രമമായാണ് സർക്കാർ ഇതിനെ കാണുന്നത്. ചോദ്യപേപ്പറുകൾ പുറത്തുപോയിട്ടില്ലെന്നും ഇത്തരം വ്യാജ വാഗ്ദാനങ്ങളിൽ വീഴരുതെന്നും എൻടിഎയും ബിഹാർ പോലീസും ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സന്ദേശങ്ങൾ എഡിറ്റ് ചെയ്യാനുള്ള വിലക്ക് നിലനിൽക്കുമെങ്കിലും ഉപഭോക്താക്കൾക്ക് പുതിയ മെസ്സേജുകൾ അയക്കാനോ സ്വീകരിക്കാനോ തടസ്സമുണ്ടാകില്ല.