ചൊവ്വാഴ്ച ലോക്സഭയിൽ അവതരിപ്പിച്ച ‘ടാക്സേഷൻ ആൻഡ് അദർ ലോസ് (അമെൻഡ്‌മെന്റ്) ബിൽ, 2026’ പ്രകാരം യുപിഐ (UPI) ഉൾപ്പെടെയുള്ള ഡിജിറ്റൽ ഇടപാടുകൾക്ക് മേൽ മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR) ഈടാക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാരിന് അധികാരം ലഭിക്കും. 2007-ലെ പേയ്‌മെൻ്റ് ആൻഡ് സെറ്റിൽമെൻ്റ് സിസ്റ്റംസ് ആക്റ്റിൽ ഭേദഗതി വരുത്തുന്ന ഈ പുതിയ ബിൽ യുപിഐയിൽ നേരിട്ട് എംഡിആർ അടിച്ചേൽപ്പിക്കുന്നില്ല. എന്നാൽ, ഭാവിയിൽ ഏതൊക്കെ ഡിജിറ്റൽ പേയ്‌മെന്റുകൾക്ക് ചാർജ് ഈടാക്കണമെന്നും ഏതൊക്കെ സൗജന്യമായി തുടരണമെന്നും തീരുമാനിക്കാൻ സർക്കാരിന് ഇതിലൂടെ സാധിക്കും.
ഡിജിറ്റൽ ഇടപാടുകൾ പൂർണ്ണമായും സൗജന്യമായി നൽകുന്നത് തങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുവെന്നും, ഇതിന് മാറ്റം വേണമെന്നുമുള്ള ബാങ്കുകളുടെയും പേയ്‌മെന്റ് കമ്പനികളുടെയും കാലങ്ങളായുള്ള ആവശ്യത്തിനാണ് ഇതിലൂടെ പരിഹാരമാകാൻ പോകുന്നത്. വൻകിട വ്യാപാരികളുടെ യുപിഐ ഇടപാടുകൾക്ക് എംഡിആർ ഏർപ്പെടുത്താൻ ധനമന്ത്രാലയവും റിസർവ് ബാങ്കും ആലോചിക്കുന്നതായി ഒരു വർഷം മുൻപ് വാർത്തകൾ വന്നിരുന്നെങ്കിലും അന്ന് സർക്കാർ അത് നിഷേധിച്ചിരുന്നു.
ഡിജിറ്റൽ ഇടപാടുകൾക്ക് പുറമെ ആദായനികുതി നിയമത്തിലും ഫിനാൻസ് ആക്റ്റിലും മറ്റ് സുപ്രധാന ഭേദഗതികൾ നിർദ്ദേശിക്കുന്നതാണ് ഈ പുതിയ ബിൽ. ഇലക്ട്രോണിക്സ് നിർമ്മാണ മേഖലയ്ക്കുള്ള നികുതി ഇളവുകൾ 2041 മാർച്ച് 31 വരെ നീട്ടാനും, വിദേശ നിക്ഷേപകർക്കും ഡയമണ്ട് വ്യാപാരത്തിനും കൂടുതൽ നികുതി ആനുകൂല്യങ്ങൾ നൽകാനും പുതിയ ബിൽ ലക്ഷ്യമിടുന്നുണ്ട്.