രാജ്യത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്നതിനായി അമേരിക്കയിലുള്ള പ്രവാസി ഇന്ത്യക്കാരോട് നാട്ടിലേക്ക് മടങ്ങിവരാൻ അഭ്യർത്ഥിച്ച് സോഹോ (Zoho) സഹസ്ഥാപകൻ ശ്രീധർ വേമ്പു. സാങ്കേതികവിദ്യയിലും മറ്റും രാജ്യം മുന്നേറുന്ന ഈ സാഹചര്യത്തിൽ ഇന്ത്യയ്ക്ക് ഇപ്പോൾ വേണ്ടത് കേവലം സാമ്പത്തിക നിക്ഷേപം മാത്രമല്ലെന്നും, പ്രവാസി ഇന്ത്യക്കാരുടെ വൈദഗ്ധ്യവും അനുഭവസമ്പത്തുമാണെന്നും എക്‌സിലെ (X) തന്റെ കുറിപ്പിലൂടെ അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ യുവതലമുറയെ നയിക്കാൻ ഈ അനുഭവസമ്പത്ത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യക്കാർ തങ്ങളുടെ തൊഴിലവസരങ്ങൾ ഇല്ലാതാക്കുന്നുവെന്ന ചിന്ത അമേരിക്കക്കാരിൽ വർധിച്ചുവരുന്നതായി അദ്ദേഹം മുന്നറിയിപ്പ് നൽകി. അമേരിക്കയിലെ മാറുന്ന രാഷ്ട്രീയ സാഹചര്യങ്ങളെ ആശ്രയിക്കുന്നതിന് പകരം, സ്വന്തം രാജ്യത്തിന്റെ സാങ്കേതിക വളർച്ചയ്ക്കായി പ്രവർത്തിക്കാനാണ് അദ്ദേഹം ആഹ്വാനം ചെയ്തത്. പാശ്ചാത്യ രാജ്യങ്ങളുടെ അംഗീകാരത്തേക്കാൾ സാങ്കേതികരംഗത്തെ കരുത്താണ് ഇന്ത്യയ്ക്ക് ആഗോളതലത്തിൽ യഥാർത്ഥ ബഹുമാനം നേടിക്കൊടുക്കുകയെന്നും വേമ്പു കൂട്ടിച്ചേർത്തു.
എന്നാൽ ഈ ആഹ്വാനത്തോട് തികച്ചും സമ്മിശ്രമായ പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നത്. രാജ്യ നിർമ്മാണത്തിനായുള്ള ഈ നിലപാടിനെ ചിലർ പിന്തുണച്ചപ്പോൾ, അഴിമതി, സംവരണം, അർഹതയ്ക്കുള്ള അംഗീകാരമില്ലായ്മ തുടങ്ങിയ ഇന്ത്യയിലെ അടിസ്ഥാന പ്രശ്നങ്ങളാണ് മറ്റു പലരും ചൂണ്ടിക്കാണിച്ചത്. മികച്ച തൊഴിൽ സാഹചര്യം ഒരുക്കാതെ പ്രതിഭകൾ മടങ്ങിവരില്ലെന്ന വിമർശനങ്ങൾക്ക് മറുപടിയായി, ലേസർ, കാർബൺ ഫൈബർ, ജെറ്റ് എഞ്ചിനുകൾ തുടങ്ങിയ നൂതന മേഖലകളിൽ വർഷങ്ങളുടെ അനുഭവസമ്പത്തുള്ള വിദഗ്ധരെ രാജ്യത്തിന് അടിയന്തരമായി ആവശ്യമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.